Saturday, September 18, 2010

വനിതാ ലീഗിന്റെ പെരുമാറ്റച്ചട്ടം....

വനിതാ ലീഗിന്റെ പെരുമാറ്റ ചട്ടം സംബന്ധിച്ച് ഇ മെയിലില്‍ വന്ന ഒരു കുറിപ്പ് ഇതാ, ഒരു പക്ഷെ നിങ്ങളില്‍ പലതും ഇത് ഇതിനകം കിട്ടിയിരിക്കാം ...എന്നിരുന്നാലും
.എല്ലാവരും പ്രതികരിക്കുമല്ലോ ...............


ഏതായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഗൃഹപാഠങ്ങള്‍ തെരഞ്ഞെടുപ്പിനിപ്പുറത്തുള്ള ഒരുപാട് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് മുന്നേറുന്നത്. അതില്‍ സുപ്രധാനമായ ഒന്നാണ് മുസ്‌ലിംലീഗ് വനിതാലീഗ് പ്രവര്‍ത്തകകള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കിയതായുള്ള പ്രഖ്യാപനം. അങ്ങേയറ്റം സുതാര്യവും ജനാധിപത്യപരവും മുഖംമൂടികളില്ലാത്തതുമായ പാര്‍ട്ടി ഇതുവരെ പ്രസ്തുത പെരുമാറ്റച്ചട്ടം പബ്ലിക്കിന് ലഭ്യമാക്കിയിട്ടില്ല. പാര്‍ട്ടി സെക്രട്ടറി കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയത് ഇത്രയും കാര്യങ്ങളാണ്. 1. ലീഗിന്റെ വനിതാപ്രവര്‍ത്തനം ഫെമിനിസ്റ്റ് ശൈലിയില്‍ ഉള്ളതായിരിക്കില്ല. 2. അത് സി.പി.എമ്മിന്റേതുപോലെ ആയിരിക്കില്ല. 3. മതചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ളതായിരിക്കും. 4. കുടുംബത്തെ ഉലയ്ക്കാത്ത വിധത്തിലായിരിക്കും.
പെരുമാറ്റച്ചട്ടത്തിന്റെ ഉള്ളടക്കമെന്തായാലും അത് ഉയര്‍ത്തുന്ന ഒന്നാമത്തെ വിഷയം മുസ്‌ലിംലീഗ് പ്രവര്‍ത്തനത്തിന് പൊതുവില്‍ തത്വാധിഷ്ഠിതമായ പെരുമാറ്റച്ചടങ്ങളുണ്ടോ എന്നതാണ്. ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനം മതപ്രമാണങ്ങളാണോ? മദ്യപിക്കരുതെന്നോ ചൂതാട്ടത്തിലേര്‍പ്പെടരുതെന്നോ വ്യഭിചരിക്കരുതെന്നോ ലീഗിലെ പുരുഷന്മാര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടോ? ഇത്തരം കാര്യങ്ങള്‍ ലീഗില്‍ അണിനിരന്നവരുടെ സ്വകാര്യ മതവിഷയമാണോ അതോ പാര്‍ട്ടിവിഷയമാണോ?
ഈ പെരുമാറ്റച്ചട്ടത്തിനെതിരെ സി.പി.എമ്മിന്റെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. ഷൈലജ ടീച്ചര് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ താലിബാനിസം നടപ്പാക്കാനാണ് ലീഗ് ശ്രമിക്കുന്നത് എന്നാണവര്‍ പറഞ്ഞിരിക്കുന്നത്. ഇതിനെക്കുറിച്ച് മുസ്‌ലിംലീഗോ വനിതാലീഗോ പ്രതികരിച്ചതായി കണ്ടിട്ടില്ല.
മതത്തിന്റെ മൂല്യങ്ങളും നിലപാടുകളും സ്വപ്നങ്ങളും പൊതുമണ്ഡലത്തിലും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണോ മുസ്‌ലിംലീഗ്. ആണെന്നാണ് ഉത്തരമെങ്കില്‍ മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുക എന്ന കൊടിയ പാതകമല്ലേ ലീഗ് ചെയ്യുന്നത്. അതല്ല, മതേതരത്വത്തെക്കുറിച്ച് പാര്‍ട്ടിക്ക് മറ്റുവല്ല കാഴ്ചപ്പാടുമുണ്ടോ? മതത്തെയും രാഷ്ട്രീയത്തെയും എല്ലാ കാര്യത്തിലും ഇങ്ങനെ കൂട്ടിക്കുഴക്കുമോ? ലീഗില്‍ തത്വങ്ങളും പെരുമാറ്റചട്ടങ്ങളും രൂപപ്പെടുന്നത് ഇസ്‌ലാമിന്റെ അടിത്തറയിലാണെങ്കില്‍ ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകള്‍ മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നു എന്നു പറയുന്നതിന്റെ ധാര്‍മിക ന്യായമെന്താണ്? പെണ്ണിന് ആണിനോട് ഇടപഴകാന്‍ ലീഗില്‍ പെരുമാറ്റച്ചട്ടമുണ്ടെന്നു മനസ്സിലായി. ആണിന് പെണ്ണിനോടിടപഴകാന്‍ ലീഗില്‍ പെരുമാറ്റച്ചട്ടമുണ്ടോ? എത്രയോ കാലമായി ലീഗിലെ പൊതുപ്രവര്‍ത്തകര്‍ സ്ത്രീകള്‍ കൂടി ഉള്‍ക്കൊള്ളുന്ന സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു. അവരോട് വോട്ടുചോദിക്കുന്നു, കുറച്ചുകാലമായി അവരെ സംഘടിപ്പിക്കുന്നു. അന്നൊന്നും ലീഗ് അതിലെ പുരുഷന്മാര്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്നാലോചിച്ചിട്ടില്ല.

ഈ ഒരു കുറിപ്പില്‍ ധാരാളം ചോദ്യങ്ങള്‍ ചോദിക്കേണ്ടിവരുന്ന ഉത്തരങ്ങള്‍ പരതാവുന്ന റഫറന്‍സുകള്‍ മുസ്‌ലിംലീഗിനില്ല എന്നതുകൊണ്ടാണ്. പക്ഷേ, ഇതിനൊന്നും ഉത്തരം പറയാന്‍ ബാധ്യതയില്ലാതെ നിരുത്തരവാദപരമായി മുന്നോട്ടുപോവാന്‍ ആരെയും അനുവദിച്ചുകൂടാത്തതാണ്.

ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ സംഘടനയിലെ സ്ത്രീകള്‍ക്ക് ഡിസിപ്ലിന്‍ കോഡ് ഉണ്ടാക്കുമ്പോള്‍ ഇസ്‌ലാമിന്റെ ഏത് വ്യാഖ്യാനത്തെയാണ് ലീഗ് അതിന് അടിസ്ഥാനമാക്കുന്നത്? ഇസ്‌ലാമിനകത്ത് സ്ത്രീയെക്കുറിച്ച ഉദാരവീക്ഷണങ്ങളും കഠിന നിലപാടുകളുമുണ്ട്. ഇതില്‍ ഇസ്‌ലാമിന്റെ ഏതു വ്യാഖ്യാനത്തെ ലീഗ് അവലംബിക്കുന്നു. ഇതും വ്യക്തമാക്കാനുള്ള ബാധ്യത സംഘടനക്കുണ്ട്. ഇസ്‌ലാമിനകത്തെ സ്ത്രീചര്‍ച്ചകളെ സ്വന്തം വനിതകളുടെ ഇടയില്‍ ചര്‍ച്ചക്കുവെക്കാന്‍ ലീഗനുവദിക്കുമോ? ലീഗ് വിശദീകരിക്കാതെ തന്നെ അനുവാചകന് മനസ്സിലാവുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്.

മുസ്‌ലിംലീഗ് സ്ത്രീയെക്കുറിച്ച കാഴ്ചപ്പാടിന് ആധാരമാക്കുന്നത് അങ്ങേയറ്റം യാഥാസ്ഥിതികമായ രണ്ടുതരം മതവ്യാഖ്യാനങ്ങളെയാണ്. ഒന്ന്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധീകരിക്കുന്ന ഒരു വീക്ഷണമാണ്. അവര്‍ സ്ത്രീയുടെ പൊതുപ്രവേശനമനുവദിക്കുന്നത് തത്വത്തില്‍ നിഷിദ്ധമാണെന്നംഗീകരിച്ചുകൊണ്ടുതന്നെ നിര്‍ബന്ധിതമായ സാഹചരത്തിലാണ്. പന്നിമാംസം പോലെ നിഷിദ്ധമായ പദാര്‍ഥം മാത്രമേ മുന്നിലുള്ളൂ, അത് കഴിച്ചില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടും എന്ന അവസ്ഥയില്‍ അത് കഴിച്ചു ജീവന്‍ നിലനിര്‍ത്താനുള്ള മതപരമായ അനുവാദം പോലെ. ഈ വിശദീകരണത്തിന് സംഘടനാ നേതാവ് അമ്പലക്കടവ് അബ്ദുല്‍ ഹമീദ് ഫൈസിയോട് കടപ്പാട്. സംഘടനയുടെ വിദ്യാര്‍ഥിവിഭാഗമായ സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞത്, മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് മത്സരിക്കുന്നതാണുത്തമം എന്നാണ്. സ്ത്രീകളെ എഴുത്ത് പഠിപ്പിക്കരുത്, പഠിപ്പിച്ചാല്‍ അവര്‍ പ്രേമലേഖനമെഴുതിക്കളയുമെന്ന സമസ്തയുടെ ഫത്‌വയുടെ വംശാവലിയില്‍ നിന്നുതന്നെയാണ് പുതിയ നിലപാടും രൂപപ്പെടുന്നത്.

ലീഗ് അവലംബിക്കുന്ന മറ്റൊരു മതവ്യാഖ്യാനം സൗദീ സലഫികളുടേതാണ്. രാജ്യത്ത് ഇന്നും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാത്ത സൗദി സലഫിസമാണത്. ഇസ്‌ലാമിക ലോകത്ത് മതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുതന്നെ സ്ത്രീ സ്വാതന്ത്ര്യവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും വികസിപ്പിക്കാനും ഇസ്‌ലാമിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൈയില്‍ നടന്ന ശ്രമങ്ങളെ നഖശിഖാന്തം എന്നും എതിര്‍ത്തുപോന്നത് സലഫി മതധാരയാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് അറിഞ്ഞാലും ഇല്ലെങ്കിലും ലോകത്തെ എത്രയോ ഫെമിനിസ്റ്റുകളമായും ഫെമിനിസ്റ്റ് ഗ്രൂപ്പുകളുമായും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും അവയുടെ വനിതാവേദികളും സജീവമായി ഇടപഴകുന്നുണ്ട്. സംവാദാത്മകമായ ബന്ധങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഒരുപാട് പൊതുപ്രശ്‌നങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഫെമിനിസം എന്നാല്‍ വ്യഭിചാരം എന്നൊക്കെ പറയുന്നപോലെ ഒരു നിഷിദ്ധകാര്യമൊന്നുമല്ല. ഇസ്‌ലാമിസ്റ്റ് ഫെമിനിസം എന്നൊരു പ്രയോഗം തന്നെ സാമൂഹ്യശാസ്ത്ര പഠിതാക്കള്‍ക്കിടയില്‍ ആഗോളതലത്തില്‍ അക്കാദമിക് രംഗത്ത് പ്രചാരത്തിലുണ്ട്. എന്നാല്‍ ഇസ്‌ലാമിനു പുറത്തുള്ള ഒരു ഗ്രൂപ്പുകളുമായും എന്‍ഗേജ് ചെയ്യാന്‍ പാടില്ല എന്നതാണ് സലഫി മതധാരയുടെ കര്‍ക്കശ നിലപാട്.

മുസ്‌ലിം ജനസാമാന്യത്തിന്റെ വലിയ ഒരു പങ്കാണ് വനിതകള്‍. സ്വാഭാവികമായും മുസ്‌ലിംലീഗിന്റെയും പകുതി ജനസംഖ്യ സ്ത്രീകളാണ്. ഇതിനെ ജനസംഖ്യക്കപ്പുറം പൗരന്മാരായി ലീഗൊരിക്കലും പരിഗണിച്ചിട്ടില്ല. വോട്ടര്‍മാരായല്ലാതെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിട്ടില്ല. പന്നിമാംസം കഴിക്കുന്ന നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ. അപവാദം 1996-ല്‍ കോഴിക്കോട് രണ്ടില്‍ മത്സരിച്ച ഖമറുന്നീസ അന്‍വര്‍ മാത്രം. ആന കുത്തിയാല്‍ ഇളകാത്ത പൊന്നാപുരം കോട്ടകള്‍ ഒരുപക്ഷേ കേരള രാഷ്ട്രീയത്തില്‍ ലീഗിനുമാത്രം സ്വന്തമായുള്ളതായിരിക്കും. അതിലൊരു പെണ്ണിനെ എപ്പോഴെങ്കിലും ഒരിക്കല്‍ പരീക്ഷിച്ചുനോക്കാന്‍ ലീഗിനു തോന്നിയിട്ടില്ല. ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം പരീക്ഷിച്ചു. അതു ജയിക്കണോ തോല്‍ക്കണോ എന്നു ലീഗിനുതന്നെ ഉറപ്പില്ലാത്ത സീറ്റില്‍. സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ലീഗിന് ആകെ ഉണ്ടായ എം.എല്‍.എമാരുടെ എണ്ണം അഖിലേന്ത്യാ ലീഗിന്റേത് ഉള്‍പ്പെടുത്താതെ 65 ആണ്. അഖിലേന്ത്യാ ലീഗിന്റെ നാലുപേരെ കൂടി ചേര്‍ത്താല്‍ അത് 69 ആകും. ദൈവം പെണ്ണായി സൃഷ്ടിച്ച ഒരാള്‍ പോലും അതിലില്ല. ഇത്രയധികം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടി അതിന്റെ അര നൂറ്റാണ്ടിലധികം വരുന്ന ചരിത്രത്തില്‍ ഒരു വനിതാ എം.എല്‍.എയെപ്പോലും സൃഷ്ടിച്ചില്ല എന്നത് അത്ഭുതകരമാണ്. ദലിത് എം.എ.എമാരെപ്പോലും സൃഷ്ടിച്ച ലീഗെന്തുകൊണ്ട് ഒരു വനിതാ എം.എല്‍.എയെ കൊണ്ടുവന്നില്ല? ജനാധിപത്യവുമായുള്ള ഇത്രയും കാലത്തെ സഹവാസം ലിംഗനീതിയുടെ കാര്യത്തില്‍ ഒരു സ്വാധീനവും ലീഗില്‍ സൃഷ്ടിച്ചില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്. ലീഗും ജനാധിപത്യവും തമ്മിലുള്ള ബന്ധം ആശയപരം എന്നതിനേക്കാള്‍ കച്ചവടപരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്രയും കാലത്തെ ലീഗ്‌സാന്നിധ്യം കൊണ്ട് ജനാധിപത്യത്തിനോ ജനാധിപത്യ അനുഭവം കൊണ്ട് ലീഗിനോ പ്രത്യേകിച്ച് ഉള്ളടക്കപരമായ വികാസമൊന്നും ഏറെ ഉണ്ടായിട്ടില്ല. സമുദായത്തിനു പുറത്തുള്ളവര്‍ക്ക് അധികാരം കൊടുത്താല്‍ പോലും സമുദായത്തിലെ സ്ത്രീകള്‍ക്ക് അധികാരം കൊടുക്കരുതെന്ന് ഏതോ ഒരജ്ഞാത പ്രത്യയശാസ്ത്രം ലീഗിനോട് ആജ്ഞാപിക്കുന്നുണ്ട്.

മതത്തെ അതിന്റെ സര്‍ഗാത്മകവും പുരോഗമനപരവുമായ ഒരു തലത്തിലും പൊതുമണ്ഡലത്തില്‍ കൊണ്ടുവരാതിരിക്കുകയും മതത്തെ ഏറ്റവും പ്രതിലോമപരമായ തലത്തില്‍ സാമൂഹ്യരാഷ്ട്രീയ ജീവിതത്തില്‍ ഉപയോഗിക്കുയാണ് ചരിത്രത്തില്‍ എക്കാലത്തും ലീഗ് ചെയ്തത്. ഒരു മതസാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗുണമോ ഒരു മതേതര രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗുണമോ പ്രകടിപ്പിക്കാന്‍ ലീഗിനു കഴിയാറില്ല. പുരോഹിത സമ്പന്ന പുരുഷ കൂട്ടുകെട്ടിന്റെ രാഷ്ട്രീയവേദിയാണ് മുസ്‌ലിംലീഗ്. എന്തുകൊണ്ട് പുരുഷന് ലീഗില്‍ പെരുമാറ്റച്ചട്ടമില്ല? സ്ത്രീകള്‍ക്കുമാത്രം അതുണ്ടാവുന്നു എന്നതിന്റെ കാരണം ലീഗ് ഇസ്‌ലാംമതത്തെ സ്ത്രീയെ അടിച്ചമര്‍ത്താനുള്ള പുരുഷന്റെ ഉപകരണമായി ഉപയോഗിക്കുന്നു എന്നതുകൊണ്ടാണ്. യഥാര്‍ഥ ഇസ്‌ലാമില്‍ ആണിനും പെണ്ണിനും പെരുമാറ്റച്ചട്ടമുണ്ട്. അര്‍ഹതകളും അവകാശങ്ങളുമുണ്ട്. അത് ലിംഗനീതിയുടെ വിമോചനപാതയാണ്. മതം മുന്‍വാതിലിലൂടെ രാഷ്ട്രീയത്തില്‍ ഇടപെടുമ്പോഴെല്ലാം ലീഗും അതിന്റെ ഉപഗ്രഹസംഘടനകളും അതിനെ എതിര്‍ത്തു തോല്‍പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യം വരുമ്പോഴെല്ലാം ഏറ്റവും പ്രതിലോമപരമായും സ്വാര്‍ഥമായും ലീഗ് മതത്തെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ലീഗ് അപകടത്തില്‍ പെടുമ്പോഴൊക്കെ ലീഗ് മതം പറഞ്ഞിട്ടുണ്ട്. അല്ലാത്തപ്പോഴൊക്കെ അതിന് മതം പൊതുജീവിതത്തില്‍ നിഷിദ്ധമാണ്. സ്വന്തം സംഘടനക്കകത്തെ സ്ത്രീയുടെ ഉയര്‍ത്തെഴുന്നേല്‍പിനെ മതം പറഞ്ഞ് പ്രതിരോധിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മതം പറഞ്ഞ് പെണ്ണിനെ തടയാന്‍ ശ്രമിച്ചാല്‍ മതം നിവര്‍ത്തിവെച്ചുതന്നെ കണക്കുചോദിക്കാന്‍ അവള്‍ പഠിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് ലീഗ് ഓര്‍ത്തുവെക്കണം.

മതത്തോടോ മതേതരത്വത്തോടോ ഏതെങ്കിലുമൊന്നിനോടോ സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ നല്ല ഒരു ന്യൂനപക്ഷ രാഷ്ട്രീയാവിഷ്‌ക്കാരം കേരളത്തിന് ലഭിക്കുമായിരുന്നു. മലപ്പുറത്തെ പെണ്ണുങ്ങള്‍ കാച്ചി ഉടുക്കുന്നിടത്തോളം ഞങ്ങള്‍ക്കൊന്നും ഭയപ്പെടാനില്ലെന്ന് സി.എച്ച്. മുഹമ്മദ്‌കോയ പറഞ്ഞതായി കേട്ടിട്ടുണ്ട്. സി.എച്ച്. അത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ലീഗിന്റെ മനസ്സിനെ കൃത്യമായി പ്രതിനിധീകരിച്ച ഒരു പ്രസ്താവനയാണത്. പക്ഷേ, മലപ്പുറത്തെ പെണ്ണുങ്ങള്‍ ഇപ്പോള്‍ കാച്ചിയല്ല, ചുരിദാറും പര്‍ദ്ദയുമാണ് ധരിക്കുന്നത് എന്ന് ലീഗ് നേതൃത്വം മനസ്സിലാക്കണം.

Monday, August 30, 2010

കുഞ്ഞുങ്ങളെ ശാസിക്കും മുമ്പ് ...

ഞാന്‍ ചോദിക്കുന്നതൊക്കെ വാങ്ങിത്തരണ്ട. അങ്ങനെ ചെയ്താല്‍ ഞാന്‍ ജീവിതത്തില്‍ ഒരു നിരാശയും നേരിടാന്‍ ശക്തി നേടില്ല. ഞാന്‍ ചിലപ്പോള്‍ വാശിപിടിക്കും. ചിലപ്പോള്‍ തറയില്‍ കിടന്ന് ഉരുണ്ട് ബഹളം വെക്കും. പക്ഷേ, നിങ്ങള്‍ക്കറിയാം എനിക്ക് തരണമോ വേണ്ടയോ എന്ന്. ഞാന്‍ നിര്‍ബന്ധം പിടിക്കുന്നതിന് എല്ലാം വഴങ്ങണ്ട.

നിങ്ങള്‍ ചിലപ്പോള്‍ പറയുന്നതല്ല പിന്നീട് പറയുന്നത്. ഇത് എനിക്ക് ഭയങ്കര കണ്‍ഫ്യൂഷനുണ്ടാക്കുന്നു. ദയവു ചെയ്ത് നിങ്ങളുടെ അഭിപ്രായം മാറ്റിക്കൊണ്ടേ ഇരിക്കാതിരിക്കുക. ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ പിടിച്ചുനില്‍ക്കുക.

എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണ ഗതിയില്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. എനിക്ക് നല്ലവണ്ണം മനസ്സിലാകും. എപ്പോള്‍ ശാസിക്കണമെന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുക.

നിങ്ങള്‍ എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അത് പാലിക്കുക. അതുപോലെ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ദയവു ചെയ്ത് തിരുത്തുക. അല്ലെങ്കില്‍ ഞാന്‍ വിചാരിക്കും തെറ്റു ചെയ്താല്‍ ഒന്നും ചെയ്യില്ല. അത് ആവര്‍ത്തിക്കാം എന്ന്.

എന്നെ മറ്റുള്ള കുട്ടികളുടെ കൂടെ താരതമ്യം ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് ഭയങ്കര വേദനയാണെന്നും എന്റെ ആത്മവിശ്വാസം തകരുമെന്നും മനസ്സിലാക്കുക. ഓരോ കുട്ടിക്കും പലതരം കഴിവുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലേ? ഞാന്‍ മണ്ടനാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കേണ്ട ആവശ്യമുണ്ടോ?

ഞാന്‍ വളര്‍ന്നുവരുമ്പോള്‍ എനിക്കുവേണ്ടി എല്ലാ ചെറിയ ചെറിയ കാര്യങ്ങളും നിങ്ങള്‍തന്നെ ചെയ്യാതിരിക്കുക. അല്ലെങ്കില്‍ അമ്മേ ഏത് ഡ്രസ്സാണ് ഇന്ന് ഇടേണ്ടത് എന്നു ദിവസവും ഞാന്‍ ചോദിക്കേണ്ടിവരും.

എന്റെ കൂട്ടുകാരുടെ മുന്നില്‍വെച്ച് എന്റെ തെറ്റ് ചൂണ്ടിക്കാണിക്കാതിരിക്കുക. എന്നില്‍ ഒരു കുറ്റബോധവും വികാരവ്രണവും എന്തിന് സൃഷ്ടിക്കുന്നു? എന്റെ തെറ്റു തിരുത്താന്‍ എന്നെ പഠിപ്പിക്കുക, മറ്റുള്ളവരുടെ മുന്നില്‍വെച്ചല്ല ഞാന്‍ തനിച്ചിരിക്കുമ്പോള്‍. എല്ലാവരുടെയും മുന്നില്‍വെച്ച് നിങ്ങളെന്നെ നിന്ദിക്കുമ്പോള്‍ മറ്റുള്ള കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ ഒരു അവസരം നിങ്ങളായിട്ട് എന്തിനു നല്‍കണം?

തെറ്റു ചെയ്യാതെ ആരും പഠിച്ചിട്ടില്ല; നിങ്ങള്‍ ഉള്‍പ്പെടെ. പിന്നെ എന്തിന് നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടുന്നു. ഉച്ചത്തില്‍ വഴക്ക് പറയുന്നു. എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ വേറെ വഴിയില്ലേ? നിങ്ങള്‍ ഒച്ചയെടുത്താല്‍ ഞാന്‍ വിചാരിക്കും അങ്ങനെ എനിക്കും സംസാരിക്കാം, ഒരു തെറ്റുമില്ലെന്ന്. നിങ്ങള്‍ ചെയ്യുന്നത് ഞാന്‍ ആവര്‍ത്തിച്ചാല്‍ തെറ്റുണ്ടോ? എനിക്ക് ഒച്ചയെടുക്കുന്നത് ഇഷ്ടമല്ല. പതുക്കെ സംസാരിക്കുന്നതും മനസ്സിലാക്കിത്തരുന്നതുമാണ് ഇഷ്ടം.

എന്റെ മുന്നില്‍ മറ്റുള്ളവരോട് കള്ളം പറയാതിരിക്കുക. ഫോണില്‍ നിങ്ങളെ മറ്റുള്ളവര്‍ വിളിച്ചാല്‍ 'അച്ഛനില്ല, പുറത്തുപോയി' എന്ന് എന്നെക്കൊണ്ട് പറയിക്കാതിരിക്കുക. ഞാന്‍ നിങ്ങളെപ്പറ്റി എന്റെ മനസ്സില്‍ സ്ഥാപിച്ചിരിക്കുന്ന ബഹുമാനവും വിശ്വാസവും കുറയ്ക്കാന്‍ നിങ്ങള്‍ തന്നെ ഇടയാക്കരുത്.

ചിലപ്പോള്‍ സ്‌കൂളില്‍ പോകാതിരിക്കാനോ നിങ്ങളുടെ കൂടെ വെളിയില്‍ വരാനോ ചില അടവുകള്‍ ഞാന്‍ പ്രയോഗിക്കുന്നത് നിങ്ങളില്‍ നിന്നുതന്നെ പഠിച്ചിട്ടാണ്. നിങ്ങള്‍ ഓഫീസില്‍ 'വയറുവേദന', 'പനി' എന്നു കാരണം പറഞ്ഞ് വീട്ടില്‍ ക്രിക്കറ്റ് ഫൈനല്‍ കണ്ടിരിക്കുമ്പോള്‍ നിങ്ങളെന്നെ പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ എനിക്കും ചെയ്യാമെന്നാണ്.

നിങ്ങള്‍ ചിലപ്പോള്‍ തെറ്റു ചെയ്യുമ്പോള്‍ അത് അംഗീകരിച്ച് മാപ്പ് പറയുക. കുട്ടികളോട് മാപ്പ് പറയുന്നത് തെറ്റല്ല. പിന്നെ ഞങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ ഓടിവന്ന് ഞങ്ങളും കുറ്റം സമ്മതിക്കും.

ഞങ്ങള്‍ കുട്ടികള്‍ ചില കുസൃതികള്‍ കാണിക്കും. അത് നിങ്ങള്‍ ദയവായി സഹിക്കണം. ഉടനെ ചാടിക്കേറരുത്. അല്പം കുസൃതിയില്ലെങ്കില്‍ കുട്ടികള്‍ക്കും വലിയവര്‍ക്കും എന്താണ് വ്യത്യാസം?

15-16 വയസ്സാകുമ്പോള്‍ ഒരു നല്ല തോഴനെ പോലെ എനിക്ക് എല്ലാം പറഞ്ഞുതരിക. തെറ്റായ വഴിയില്‍നിന്ന് ഞാന്‍ നല്ല മാര്‍ഗത്തില്‍ പോകാന്‍ ഇത് സഹായിക്കും. ഞാന്‍ എന്റെ കാര്യങ്ങളെല്ലാം നിങ്ങളോട് തുറന്നു പറയാന്‍ മടിക്കില്ല. എനിക്ക് പ്രായം കുറവായതുകൊണ്ട് എപ്പോഴും ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറണോ? സ്‌നേഹവും കൂട്ടുകെട്ടും എനിക്കിഷ്ടമാണ്.

നിങ്ങള്‍ എന്റെ മുന്നില്‍ വഴക്കുണ്ടാക്കാതിരിക്കുക. ഞാന്‍ ഉറങ്ങിയിട്ടാവാം വഴക്ക്. എന്നെ സമാധാനമായിട്ടും ടെന്‍ഷനില്ലാതെയും ജീവിക്കാന്‍ അനുവദിക്കുക. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇതിനിടയില്‍ നിങ്ങള്‍ തമ്മില്‍ ഒരു വഴക്ക്, എനിക്ക് വയ്യ.

എപ്പോഴും എല്ലാത്തിലും ഒന്നാമനാകണമെന്ന് എന്നോടു കൂടെക്കൂടെ പറയാതിരിക്കുക. എല്ലാ കുട്ടികളും ഒരു ഓട്ടപ്പന്തയത്തില്‍ ഒന്നാമനാകാന്‍ പറ്റുമോ? ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് എന്നെ പഠിപ്പിക്കുക. എന്റെ കഴിവ് പരമാവധി ഉപയോഗിക്കുവാന്‍ പഠിപ്പിക്കുക. ജീവിതത്തില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്ന് പഠിപ്പിക്കുക. അല്ലെങ്കില്‍ എപ്പോഴെങ്കിലും തോറ്റാല്‍ എന്നില്‍ കുറ്റബോധവും നിരാശയും പതിന്മടങ്ങാകും.


എസ്.ശിവരാമകൃഷ്ണന്‍
എച്ച്.ആര്‍.ഡി. ജനറല്‍ മാനേജര്‍, അമൃത ആസ്​പത്രി, കൊച്ചി

Saturday, February 6, 2010

മനോരമയും മാതൃഭൂമിയും ബഹിഷ്കരിക്കണമെന്ന് എടവനക്കാട് മഹല്ല്



തീവ്രവാദ വാര്‍ത്തകളിലെ അമിതാവേശതിനെതിരായ പ്രതിഷേധാര്‍ത്ഥം മനോരമയും മാതൃഭൂമിയും രണ്ടു മാസത്തേക്ക് ബഹിഷ്കരിക്കാന്‍ എറണാകുളം ജില്ലയിലെ തീരപ്രദേശമായ എടവനക്കാട് മഹല്ല് സംയുക്ത കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു .ഇത് സംബന്ധിച്ച് മഹല്ല് ഇറക്കിയ നോട്ടീസ് ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങള്‍ ഇവിടെകുരിക്കുമല്ലോ

Saturday, May 23, 2009

പച്ചപ്പ്‌ മായുന്ന ഉദ്യാനനഗരി

മരങ്ങള്‍ തണല്‍ വിരിച്ച റോഡുകള്‍ ആയിരുന്നു ഒരു കാലത്ത് ബാംഗ്ലൂരിന്റെ മുഖമുദ്ര. വികസനം കടന്നെത്തിയതോടെ ഉദ്യാനനഗരിക്കു ജീവവായു പ്രധാനം ചെയുന്ന തണല്‍ മരങ്ങള്‍ കടപുഴകി വീഴുകയാണ്. മേട്രോയുടെയും റോഡ്‌ വീതികൂട്ടലിന്റെയും ഒക്കെ പേരില്‍ നഗരത്തിലെ സംരക്ഷിത പച്ച തുരുത്തുകളിലെതടക്കം നൂറു കണക്കിന് മരങ്ങള്‍ക്കാന് കോടാലി വീണത്‌. എതിര്‍പ്പുകള്‍ അവഗണിച്ചും ലാല്‍ബാഗിലെത് അടക്കം മരങ്ങള്‍ മുറിക്കാന്‍ ആണ് സര്‍ക്കാര്‍ നീക്കം.

Wednesday, April 22, 2009

എന്ത് കൊണ്ട് ഹണി മേരിമാര്‍ ഉണ്ടാകുന്നു



ബാംഗളൂരിലെ മലയാളിയെ ആവാസ മേഖലയായ ബാനസവാടിയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു മലയാളി നവവരന്‍ ഉമേഷ് കൃഷ്ണന്‍റെ കൊലപാതകം. രാമസാമി പാളയയിലെ വീട്ടില്‍ കഴിഞ്ഞ മാര്‍ച്ച് 2 നു പുലര്‍ച്ചെ അതിക്രമിച്ചു കടന്ന നാലംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ ഉമേഷ് കൊല്ലപ്പെടുകയും ഭാര്യ ഹണി മേരിക്ക്
പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. കവര്‍ച്ച സംഘം ഇന്‍ഫോസിസ് ബി. പി.ഓ വിഭാഗത്തിലെ ജീവനക്കാരനായ ഉമേഷിന്റെ വായില്‍ ടേപ്പ് പതിച്ച ശേഷം കസേരയില്‍ കെട്ടിയിടുകയായിരുന്നുവെന്നാണ് ഭാര്യ പോലീസിന് നല്‍കിയ മൊഴി. പരിസരവാസികള്‍ സംഭവത്തില്‍ അന്നേ ദുരൂഹതകള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ചിരുന്നു. യാതൊരു ബലപ്രയോഗത്തിന്റെ ലക്ഷണവും വീട്ടില്‍ കാണ്മാനില്ലായിരുന്നു എന്നതായിരുന്നു അതില്‍ പ്രധാനം. അതിരാവിലെ മുതല്‍ ആളുകള്‍ നടക്കാന്‍ ഇറങ്ങുന്ന വഴിയിലൂടെ കൃത്യം നടത്തിയ ശേഷം കൊലയാളികള്‍ക്ക് രക്ഷപെടാനും കഴിയില്ലെന്നുമായിരുന്നു ഇവരുടെ വാദം. സംഭവം നടന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഹണി മേരിയേയും നിരീക്ഷനതിലാക്കിയ പോലീസ് സംഘം ഒരു മാസം കഴിയും മുന്‍പെ കൊലപാതക കുറ്റം ചുമത്തി ഹണിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാടു സ്വദേശികളായ ഉമേഷിന്റെയും കൊച്ചി സ്വദേശി ആയ ഹണിയുടെയും കുടുംബാംഗങ്ങള്‍ വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ ആണ് താമസം. റെയില്‍വേ കോളനിയില്‍ താമസക്കാരായ ഇരു കുടുംബങ്ങളും ആലോചിച്ചുറപ്പിച്ച വിവാഹം കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു. വിവാഹശേഷം ഇരുവരും താമസമാക്കിയ രാമസ്വാമി പാളയയിലെ വീട് തന്നെ 5 മാസത്തിനു ശേഷം ഉമേഷിനു മരണകിടക്കയോരുക്കി. വിവാഹത്തിന് മുന്‍പ് ഹണിക്ക് പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. വിവാഹശേഷവും പ്രണയം തുടര്‍ന്ന ഹണി കാമുകനുമായി ആലോചിച്ച ശേഷമാണു കൊലപാതകത്തിന് പദ്ധതി ഇട്ടതു. ഉമേഷിനെ കൊലപ്പെടുത്തിയ ശേഷം ഇരുവര്‍ക്കും വിദേശത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. തമിഴ്നാട്ടുകാരനും ഗുജറാത്തില്‍ ജോലിക്കാരനുമായ കാമുകന്റെ കൂട്ടുകാരാണ് കൊലപാതകത്തിന് പിന്നില്‍. സംഭവ ദിവസം വീട്ടിലെത്തിയ ഇവര്‍ക്കായി ഹണി ആണ് വാതില്‍ തുറന്നു കൊടുത്തത്. ഭര്‍ത്താവിനെ കീഴ്പ്പെടുത്തി കെട്ടിയിടാനും ഹണി സഹായിച്ചതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഉമേഷ് മരിച്ചെന്നു ഉറപ്പാക്കിയ ശേഷം ആണ് കൈ കെട്ടിയ നിലയില്‍ ഹണി അയല്‍വീട്ടില്‍ ചെന്ന് വിവരം പറയുന്നത്. ഹണിയുടെ സമ്മതമില്ലാതെ ആണ് ഈ വിവാഹം ഉറപ്പിച്ചതത്രെ. ഒരുപാടു സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കാലെടുത്ത്‌ വെച്ച ഒരു ചെറുപ്പക്കാരനെ കാലപുരിക്കയച്ചതിന്റെ ഉത്തരവാദികള്‍ ആരെന്ന ചോദ്യം ഇവിടെ ഉത്തരം കിട്ടാതെ ബാക്കിയാകുന്നു. കൂടെ താമസിക്കുന്ന ഭാര്യയെ വരെ വിശ്വസിക്കനാകാത്ത അവസ്ഥയിലേക്കും ഇന്ന് മനുഷ്യന്‍ മാറിയിരിക്കുന്നു.(ഹണിമേരിയുടെയും ഉമേഷിന്റെയും പടങ്ങള്‍ പോസ്റ്റില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു )

Saturday, February 21, 2009

ഐ.ടി കുമിള പൊട്ടുന്നു ?



എത്രയും പെട്ടന്ന് ,ഒരാഴ്ചക്കുള്ളില്‍ ഒരു ജോലി, അത് ആഫ്രിക്കയില്‍ ആണെങ്കിലും മതി .ജോലി നഷ്ടപെട്ട എനിക്ക് ബാങ്ക് വായ്പയുടെ പ്രതിമാസ തവണ ഉടന്‍ അടക്കെണ്ടതുണ്ട്. ബാംഗളൂരിലെ ഒരു റിക്രൂടിംഗ് സ്ഥാപനത്തിന് കഴിഞ്ഞ ആഴ്ച ലഭിച്ച ഐ.ടി പ്രൊഫഷനലിന്‍റ റെസ്യുമെയുടെ ഭാഗമാണിത്. ഒരു വര്‍ഷം മുന്‍പ്‌ കൊരമംഗലയില് നിന്നു ഐ.ടി.പി.എല്ലിലേക്ക് ദൂരം അധികമാനെന്ന കാരണത്താല്‍ ജോലി മാറാന്‍ വിസമ്മതിച്ച ആളാണ് ഇതെന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ബാംഗളൂരിലെ ഐ.ടി മേഖല അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍കാഴ്ച ആവുകയാണ്. മുന്‍പ്‌ ജോലിസ്ഥലം ,ശമ്പളം തുടങ്ങി നിരവധി കാര്യങ്ങളില്‍ നിബന്ധനകള്‍ വെച്ചിരുന്നവര്‍ക്ക് ഇന്നു എങ്ങനെയെങ്കിലും ഒരു ജോലി ലഭിച്ചാല്‍ മതിയെന്ന് റിക്രൂടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അമേരിക്കന്‍ കമ്പനിയായ സണ്‍ മൈക്രോസിസ്ററംസ് ബാംഗളൂരിലെ ഓഫീസില്‍ നിന്നു കഴിഞ്ഞ ദിവസങങളിലായി 150 പേരെയാണ് ഒഴിവാക്കിയത്. സോഫ്റ്റ്‌വേര്‍ വിഭാഗമായ ഇന്ത്യന്‍ എഞ്ചിനീയരിംഗിലെ മലയാളികളടക്കമുള്ള ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. വില്‍പ്പന വിഭാഗത്തില്‍ നിന്നു 60 പേരെയും സണ്‍ അടുത്ത ദിവസംങളില്‍ ആയി ഒഴിവാക്കിയേക്കും.ആഗോള ഭീമന്മാരായ ടെക്സാസ് ഇന്‍സ്ട്രുമെന്റ്സും ജീവനക്കാരെ ഒഴിവാക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു .
പിരിച്ചുവിടല്‍ ഒഴിവാക്കാന്‍ ശമ്പളം കുറക്കുന്നതടക്കം മാര്‍ഗംകളിലെക്കും കമ്പനികള്‍ തിരിഞ്ഞ്ചു തുടങ്ങിയിട്ടുണ്ട്. എച്ച്. പി കമ്പനി ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ച് ശമ്പളത്തില്‍ 2.5 മുതല്‍ 20 ശതമാനം വരെ കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു . എച്ച് .പി യുടെ പാതയിലേക്ക് വരും ദിവസംകളില്‍ മറ്റു കമ്പനികളും തിരിഞ്ഞാല്‍ അത്ഭുത പെടാനില്ല .പല കമ്പനികളും ആനുകൂല്യംകളിലും മറ്റും നേരത്തെ കുറച്ചു കഴിഞ്ഞു .
ഇതിനിടെ ഇന്ത്യന്‍ കമ്പനികളെയും മാന്ദ്യം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കമ്പനികളെല്ലാം പുതിയ റിക്രൂട്മേന്റുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. മാന്ദ്യം താല്‍കാലിക പ്രതിഭാസമാണെന്നും ഐ.ടിയുടെ ഭാവി അസ്തമിചിട്ടില്ലെന്നും വാദിക്കുന്നവരുണ്ട് . പക്ഷെ ഇതിന് എത്ര കാലമെടുക്കുമെന്ന ചോദ്യത്തിനു ആറ്ക്കും ഉത്തരമില്ല. 2011 വരെയെന്ഖിലും ഈ അവസ്ട തുടരുമെന്ന് തന്നെയാണ് കണക്കുകള്‍.

Saturday, November 8, 2008

നന്ദി ബേട്ടക്കെ ഹോഗോനാ



ഉദ്യാന നഗരിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകെന്ദ്രങ്ങളിലോന്നാവുകയാണ് നന്ദിഹില്‍സ്. ബാംഗളൂരില്‍ നിന്നു അറുപതു കിലോമീറ്റര്‍ അകലെ എന്‍ എച്ച് ഏഴ് ബെല്ലാരി റോഡില്‍ ദേവനഹള്ളി വിമാനത്താവളത്തിന് സമീപം സമുദ്രനിരപ്പില്‍നിന്ന് 1479 അടി ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം.
ദേവനഹള്ളി വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഇവിടം ടൂറിസം ഭൂപടത്തില്‍ ഇടം നേടുന്നത്.
ബാംഗളൂരില്‍ നിന്നു വരുമ്പോള്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ആറു വരി ബെല്ലാരി റോഡില്‍ വിമാനത്താവളവും ദേവനഹള്ളി ടൌണും കഴിഞ്ഞു ഇടത്തേക്ക് തിരിഞ്ഞ് ഒറ്റവരി പാതയിലൂടെ 11 കിലോമീറ്റര്‍ പിന്നിട്ടാല്‍ നന്ദി ക്രോസ്സില്‍ എത്തും. ദോദ്ദബെല്ലപുര് റോഡിലൂടെയാണ്‌ വരുന്നതെന്കില്‍ വലത്തേക്ക് തിരിഞ് നന്ദി ക്രോസ്സില്‍ എത്താം. വിശാലമായ കൃഷിയിടങ്ങളും അവയ്ക്ക് അതിരിട്ടെന്നവന്നമുള്ള ചെറിയ വീടുകളും ഈ ഒറ്റവരി പാതയിലൂടെയുള്ള യാത്ര ആകര്‍ഷകമാക്കുന്നു . ഇവിടെ നിന്നു മൂന്ന് കിലോമീറ്റര്‍ കയറ്റം കയറിയാല്‍ നന്ദി ഹില്സിലെക്കുള്ള പ്രവേശ്രനകവാടതിലെത്താം . മലമുകളിന് കുറച്ചു താഴെ വരെ വാഹനത്തില്‍ പോകാവുന്നതാണ്. അല്‍പ്പം സാഹസികര്‍ക്ക് മലമുകളില്‍ എത്താന്‍ കുത്തനെയുള്ള ആയിരം പടികെട്ടുകളും തിരഞ്ഞ് എടുക്കാം.
അതിരാവിലെ ഇവിടെ എത്തുന്ന സന്ദര്‍ശകനു കോടമഞ്ഞ്‌ പുതപ്പിട്ട മലനിരകളും മറ്റും മനസിനും ശരീരത്തിനും അവാച്യമായ അനുഭൂതിയാകും പകര്‍ന്നു നല്‍കുക. ദേവനഹള്ളി വിമാനതാവളതിന്റെതടക്കമുള്ള വിദൂരകാഴ്ചകളാണ് മലമുകളില്‍ സന്ദര്‍ശകനെ കാത്തിരിക്കുന്നത്. കബ്ബന്‍ ഹൌസും പൂന്തോട്ടവും യോഗനന്ധീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകര്‍ഷണങങളാണ്. ചൂടുകാലത്ത് 25 മുതല്‍ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് എട്ടു മുതല്‍ പത്തു ഡിഗ്രി വരെയുമാണ് ഇവിടെ താപനില .രാവിലെ ആറു മുതല്‍ പത്തു മണി വരെയാണ് ഇവിടെ സന്ദര്‍ശക സമയം.